കച്ചിത്തോട് ഡാം
മാടക്കത്തറ പഞ്ചായത്തിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വ് നല്കി കച്ചിത്തോട് ഡാം സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നു. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നവീകരിച്ച കച്ചിത്തോട് ചെക്ക് ഡാം മന്ത്രിമാരായ കെ.രാജന്, റോഷി അഗസ്റ്റിന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ചെക്ക് ഡാമും പരിസരവും നവീകരിച്ചിരിക്കുകയാണ്. തൃശൂര്‍ മൈനര്‍ ഇറിഗേഷന്‍ കാര്യാലയമാണ് നവീകരണം നടത്തിയത് വെള്ളപ്പൊക്ക നിയന്ത്രണ ഡാം എന്ന നിലയില്‍ നിര്‍മിച്ച ഡാം കാലപ്പഴക്കം കൊണ്ട് നാശോന്മുഖമായിരുന്നു. സമീപ പ്രദേശങ്ങളിലെ ജലസേചന പദ്ധതികള്‍ക്കു കൂടി പ്രയോജനമായിരുന്ന ഡാമിന്റെ സംഭരണശേഷി കുറയുകയും സമീപഭാഗങ്ങള്‍ കാടുമൂടി ജലസംഭരണിയിലേക്കു പോകാനാവാത്ത സ്ഥിതിയുമായിരുന്നു മന്ത്രി രാജന് മുന്‍കയ്യെടുത്ത് സംസ്ഥാന ബജറ്റില്‍നിന്ന് 5 കോടി രൂപ അനുവദിപ്പിച്ചു. റിസര്‍വോയറിന്റെ സംഭരണശേഷി വര്‍ധിപ്പിച്ചു. ചുറ്റുമുള്ള മലകളില്‍നിന്ന് ഒഴുകിവരുന്ന മഴവെള്ളം സംഭരിച്ചുനിര്‍ത്തി കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കുന്നതിനൊപ്പം കച്ചിത്തോട് ഡാമിനെ ടൂറിസം മേഖല കൂടിയാക്കി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഡാമിന് മുകളിലൂടെയും റിസര്‍വോയറിനു ചുറ്റും ടൈല്‍ വിരിച്ച് നടപ്പാത നിര്‍മിക്കുകയും ഇരിപ്പിടങ്ങളും നടപ്പാലവും സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. വെള്ളത്തിലേക്ക് ഇറക്കി നിര്‍മിച്ചിട്ടുള്ള പ്ലാറ്റ്ഫോമില്‍നിന്ന് കാഴ്ചകള്‍ ആസ്വദിക്കാം. വെള്ളത്തിലേക്ക് ഇറങ്ങുന്നതിനു പടവുകളും കെട്ടിയിട്ടുണ്ട്. ശുചിമുറി സമുച്ചയവും കോഫി ഷോപ് കെട്ടിടങ്ങളും തയാറാണ്. തൃശൂരില്‍നിന്ന് 15 കിലോമീറ്റര്‍ ദൂരമുണ്ട്. വാഴാനി - പീച്ചി ഇടനാഴി റോഡ് പൂര്‍ത്തിയാകുമ്പോള്‍ കച്ചിത്തോട് ഡാമും ടൂറിസം രംഗത്ത് ശ്രദ്ധേയമാവുമെന്ന് മന്ത്രി പറഞ്ഞു. മൈനര്‍ ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സീനാ ബീഗത്തിന്റെ നേതൃത്വത്തിലായിരുന്നു നവീകരണ പ്രവര്‍ത്തനം.